കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ പുതിയ വഴിത്തിരിവ്. എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം രണ്ട് ഉദ്യോഗസ്ഥർ ഈ മാസം അവസാനം ഹാജരാകണം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർക്കാണ് തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്ത് ഹാജരാകാനുള്ള നിർദേശം ലഭിച്ചത്. യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഈ നടപടി.
യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസ് എടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ നവംബറിലാണ് യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും എക്സൈസ് കേസെടുത്തത്. എന്നാൽ, മകനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് യു പ്രതിഭ. മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ യു പ്രതിഭ ആരോപിക്കുന്നു.
എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി എക്സൈസ് കമ്മീഷണർ തന്നെ നേരിട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഭയുടെ മകന്റെ പക്കൽ നിന്നും കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയെന്നും എഫ്ഐആറിൽ അത് കുറച്ചു മാത്രമാണ് രേഖപ്പെടുത്തിയതെന്നുമാണ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകിയിരിക്കുന്നത്.
Story Highlights: Two excise officers summoned in connection with the ganja case against Kayamkulam MLA U Pratibha’s son.