ഡൽഹി◾: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. യുഎസിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഉച്ചയോടെ റാണ ഡൽഹിയിലെത്തുമെന്നാണ് വിവരം. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് NIA ആവശ്യപ്പെടും.
റാണയെ ഡൽഹിയിലെ പട്യാല ഹൗസ് പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കും. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തിഹാർ ജയിലിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ മുംബൈ ഭീകരാക്രമണ കേസിൽ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഏജൻസികളുടെ കണക്കുകൂട്ടൽ. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. റാണയെ കൈമാറുന്നതിന്റെ ഭാഗമായി സുരക്ഷ, നിയമപരമായ അവകാശങ്ങൾ, ജയിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യ യുഎസ് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
2011ലാണ് ഭീകരാക്രമണത്തിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് 13 വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു.
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ, ഫെബ്രുവരിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടർന്നാണ് റാണ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ജനുവരിയിൽ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്.
കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്. റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. തിഹാർ ജയിലിലാകും തഹാവൂർ റാണയെ പാർപ്പിക്കുക.
Story Highlights: Tahawwur Rana, a key figure in the 2008 Mumbai terror attacks, will be extradited to India today and held in Tihar Jail.