**നിലമ്പൂർ◾:** ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രധാന വിഷയമായി ദേശീയപാത തകർച്ച ഉയർത്തുന്നതിനിടയിലാണ് സന്ദർശനം നടത്തിയത്. സർവീസ് റോഡിലടക്കം എത്തിയ സണ്ണി ജോസഫ് സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയപാതയുടെ തകർച്ചക്ക് കാരണം നിർമ്മാണത്തിലെ അപാകതയും,അശാസ്ത്രീയതയുമാണെന്ന് സന്ദർശനത്തിന് ശേഷം സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. റോഡ് നിർമ്മിക്കേണ്ടിയിരുന്നത് ഇവിടെ ഇങ്ങനെയല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയം ജനപ്രതിനിധികൾ നിയമസഭയിലും ജില്ലാ വികസന സമിതി യോഗങ്ങളിലും മരാമത്ത് വകുപ്പിന്റെ യോഗങ്ങളിലുമെല്ലാം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്.
Story Highlights : KPCC President Sunny Joseph visits Kooriyad
ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷവും രാജ്യത്തെ പ്രതിപക്ഷവും ഇവിടെ സന്ദർശനം നടത്തിയിരുന്നു. കേരളത്തിലെ ഗവൺമെൻ്റ് ഇതിനെ ന്യായീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കൂരിയാട് കേരളത്തിലല്ലേ എന്നും അദ്ദേഹം ബേപ്പൂരിന്റെ ജനപ്രതിനിധിയല്ലേ എന്നും സണ്ണി ജോസഫ് ചോദിച്ചു. പരാതികളും,അപാകതകളും ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാലിനെ വിമർശിക്കാനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സമയം ചെലവഴിക്കുന്നത്. എത്രയോ വട്ടം നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച് അദ്ദേഹം അവകാശവാദങ്ങൾ ഉന്നയിച്ചു.
അദ്ദേഹം ഉന്നയിച്ച അവകാശവാദങ്ങൾ തകർന്നുവീണപ്പോൾ അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ ജനങ്ങൾ വെറുതെ വിടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ഇത് മനസ്സിലാകും.
ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ യുഡിഎഫും കോൺഗ്രസ് പാർട്ടിയും അതിശക്തമായ നിലപാടുമായി മുന്നോട്ട് പോകും.
Story Highlights: ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു.