കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2005 ഓഗസ്റ്റ് 7നാണ് 32 വയസ്സുകാരനായ സൂരജ് കൊല്ലപ്പെട്ടത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രണ്ടാം പ്രതി മുതൽ ഒമ്പതാം പ്രതി വരെയുള്ളവർക്ക് ജീവപര്യന്തം തടവും പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും വിധിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ പി.എം. മനോരാജ്, ടി.പി. കേസ് പ്രതി ടി.കെ. രജീഷ് എന്നിവർ ഉൾപ്പെടെ ഒമ്പത് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ആറ് മാസം മുമ്പ് സൂരജിനെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു.
ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് സൂരജ് വീണ്ടും ആക്രമിക്കപ്പെട്ടത്. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ടി.പി കേസിൽ പിടിയിലായ ടി.കെ. രജീഷിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്ന് മനോരാജ് നാരായണൻ ഉൾപ്പെടെ രണ്ട് പേരെക്കൂടി പ്രതി ചേർത്തു.
കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം പത്തായി. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂരജിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയർന്നിരുന്നു.
Story Highlights: Eight accused in the Sooraj murder case sentenced to life imprisonment.