പഹൽഗാം (ജമ്മു കശ്മീർ)◾: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
പഹൽഗാമിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീർ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കുൽഗാമിൽ ടിആർഎഫ് കമാൻഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു.
അതിർത്തി മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പഹൽഗാമിൽ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു.
ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ തീരുമാനമായി. സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.
ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തുന്ന അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കാനുള്ള നിർണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും നിർദ്ദേശമുണ്ട്.
രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭാ സമിതി യോഗം നീണ്ടുനിന്നത്. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇന്ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികമായി ഉൾപ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതിർത്തിയിൽ ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി.
Story Highlights: Following the Pahalgam terror attack, an all-party meeting will be held in Delhi today, chaired by Defence Minister Rajnath Singh.