ഡൽഹിയിൽ വച്ച് ഭർത്താവ് ലഫ്റ്റനന്റ് വിനയ് നർവാളിന് ഹിമാൻഷി സൊവാമി അന്ത്യാഞ്ജലി അർപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥനായ വിനയിയുടെ ഭൗതികശരീരം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പ്രിയതമന്റെ ഭൗതികശരീരം അടങ്ങിയ ശവപ്പെട്ടി ചേർത്തുപിടിച്ച് ഹിമാൻഷി, ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.
ഈ മാസം 16-നാണ് വിനയും ഹിമാൻഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായി പഹൽഗാമിലെത്തിയപ്പോഴാണ് ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെട്ടത്. ബൈസരൻ താഴ്വരയിൽ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യം കണ്ടിരുന്നു.
ഹരിയാനയിലെ കർണാൽ ജില്ലയിലെ ഭുസ്ലി സ്വദേശിയാണ് വിനയ് നർവാൾ. നിലവിൽ കുടുംബം കർണാൽ സിറ്റിയിലാണ് താമസിക്കുന്നത്. ഉത്തരാഖണ്ഡിലെ മസൂറിയിൽ വച്ചാണ് ഈ മാസം 16-ന് വിനയ് 24 കാരിയായ ഹിമാൻഷിയെ വിവാഹം ചെയ്തത്. 19-ന് ഇരുവരുടെയും വിവാഹ വിരുന്ന് നടന്നിരുന്നു.
മധുവിധു സ്വിറ്റ്സർലൻഡിൽ ആഘോഷിക്കാനായിരുന്നു പദ്ധതി. എന്നാൽ വിസ ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് കശ്മീരിലേക്ക് യാത്ര തിരിച്ചു. “അദ്ദേഹം എവിടെയായിരുന്നാലും ഏറ്റവും മികച്ച ജീവിതം ലഭിക്കട്ടെ. എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” ഹിമാൻഷി പറഞ്ഞു.
പ്രിയതമന്റെ ശവമഞ്ചത്തിലേക്ക് മുഖം ചേർത്തുവെച്ച് “ലോകം ഇപ്പോഴും നിലനിൽക്കുന്നത് അദ്ദേഹം കാരണമാണ്, എല്ലാ വിധത്തിലും നാം അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കണം,” എന്ന് ഹിമാൻഷി പറഞ്ഞു. തുടർന്ന് ‘ജയ് ഹിന്ദ്’ മുഴക്കി സല്യൂട്ട് നൽകി. “അദ്ദേഹത്തെയോർത്ത് ഞാൻ എന്നും അഭിമാനിക്കും,” എന്നും ഹിമാൻഷി കൂട്ടിച്ചേർത്തു.
Story Highlights: Himanshi paid tribute to her husband, Lieutenant Vinay Narwal, who was killed in a terror attack in Pahalgam.