**ന്യൂ ഡൽഹി◾:** പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. വ്യാപാര കരാറുകളും പ്രതിരോധ രംഗത്തെ സഹകരണവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം ഏഴുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രി വിരുന്നും ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ വാൻസിനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഉഷ വാൻസുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് കുട്ടികൾക്കും മയിൽപ്പീലികൾ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാൻസിന്റെ ഇന്ത്യാ സന്ദർശനം.
രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനെയും കുടുംബത്തെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവ് അറിയിച്ചു. ഫെബ്രുവരി 13ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകൾക്കാണ് വാൻഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
വിവിധ മേഖലകളിൽ യുഎസ്- ഇന്ത്യാ ബന്ധത്തിന്റെ പുരോഗതിയും വാൻസും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഈ സന്ദർശനം. പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര കരാറുകളും ചർച്ചയിൽ പ്രധാനപ്പെട്ട വിഷയമായിരിക്കും.
Story Highlights: US Vice President JD Vance held bilateral talks with Indian Prime Minister Narendra Modi in New Delhi.