കൊല്ലം ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സിമിത്തേരിയ്ക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ ‘O’ എന്നും രേഖപ്പെടുത്തിയിരിക്കുന്നത് ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
പള്ളിയിലെ ജീവനക്കാർ കുടിവെള്ള പൈപ്പ് ലൈനിൻ്റെ തകരാർ പരിശോധിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. സ്യൂട്ട്കേസ് തുറന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. തുടർന്ന്, പള്ളി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. നട്ടെല്ലിന്\u200dറെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നതായും കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. അസ്ഥികൾ എങ്ങനെ സ്യൂട്ട് കേസിൽ എത്തി എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എസ് എൻ കോളജിന് സമീപമാണ് സംഭവം.
ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വിശദമായ ഫോറൻസിക് പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.
Story Highlights: A skeleton found in a suitcase near a church cemetery in Kollam is suspected to be for medical study purposes, based on markings and the way the bones were tied.