യാത്രാ തടസ്സത്തിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ; റദ്ദാക്കിയ സർവീസുകൾക്ക് റീഫണ്ട് നൽകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡിജിസിഎ പൈലറ്റുമാരുടെ തൊഴിൽ സമയ ചട്ടങ്ങളിൽ ഇളവ് വരുത്തി. കേന്ദ്ര സർക്കാർ വിഷയത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഇൻഡിഗോ വിമാന അധികൃതർ മാപ്പ് പറഞ്ഞു. റദ്ദാക്കിയ സർവീസുകളുടെ റീഫണ്ട് യാത്രക്കാർക്ക് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർ യാത്രാസൗകര്യങ്ങളും ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ ദിവസങ്ങളിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാർ അതൃപ്തി അറിയിച്ചതിനെ തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു, ഇൻഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യവ്യാപകമായി നൂറുകണക്കിന് ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്.
ഡിജിസിഎ പൈലറ്റുമാരുടെ തൊഴിൽ സമയ ചട്ടങ്ങളിൽ ഇളവ് നൽകി. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവ് പിൻവലിച്ചു. അവധി മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
തൊഴിൽ ചട്ടങ്ങളിലെ നിയമങ്ങൾ മൂലം ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഡിജിസിഎ ഇളവുകൾ നൽകിയിരിക്കുന്നത്. ഇന്നലെ മാത്രം 550 സർവീസുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ജനുവരി 20-നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിർദ്ദേശങ്ങൾ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികൾക്ക് നൽകിയത്. ആഴ്ചയിലെ അവധി ജീവനക്കാർ കൃത്യമായി എടുക്കണമെന്നതായിരുന്നു പ്രധാന നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ പാലിക്കാൻ നിർബന്ധിതരായതോടെ ഇൻഡിഗോയിൽ തുടർച്ചയായി നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങി.
ഇൻഡിഗോയുടെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു വരികയാണ്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ഉടൻ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
Story Highlights : IndiGo apologizes; passengers will be refunded for cancelled services



















