ഗവർണർക്കെതിരെ വിമർശനവുമായി സി.പി.ഐ രംഗത്ത്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയെക്കാൾ വലുതാണോ ആർഎസ്എസ് വിചാരധാരയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറെ നയിക്കേണ്ടത് ഭരണഘടനയാണെന്നും ‘വിചാരധാര’ അല്ലെന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു. ആർ.എസ്.എസ് സ്വയംസേവകനെപ്പോലെ ഗവർണർ സ്ഥാനത്തിരിക്കുന്ന ആൾ പെരുമാറുന്നത് ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച ഭരണഘടനാ പ്രമാണങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ പി. പ്രസാദിനും വി. ശിവൻകുട്ടിക്കും രാജ്ഭവനിലെ പരിപാടിയിൽ നിന്നും പിന്മാറേണ്ടിവന്ന സാഹചര്യം ഇതിന്റെ ഭാഗമായി സംഭവിച്ചതാണ്. ആർ.എസ്.എസ് ഭാരത മാതാവിന്റെ പശ്ചാത്തലത്തിലുള്ള ഭൂപടം ഇന്ത്യയുടേതല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തലയിൽ സ്വർണ്ണകിരീടവും അരയിൽ അരപ്പട്ടയും കയ്യിൽ ആർ.എസ്.എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ ഭൂപടത്തെ മഹത്വവൽക്കരിക്കുന്ന ഗവർണർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഗവർണർ ഭരണഘടനാപരമായ സ്ഥാനത്തിരുന്ന് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വിഷയങ്ങളിൽ ഗവർണർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്ഭവൻ രാഷ്ട്രീയ പ്രചാരണ വേദിയാകുന്നത് പ്രതിഷേധാർഹമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Story Highlights : CPI Against rajbhavan and governor
Story Highlights: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്.