ഡൽഹി ഹൈക്കോടതി മാസപ്പടി കേസിലെ സിഎംആർഎല്ലിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. എസ്എഫ്ഐഒയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടുത്തമാസം 22-നാണ് വീണ്ടും പരിഗണിക്കുക. കേസിലെ പ്രതികളുടെ മൊഴികളുടെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കേസിൽ വീണ വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ മൊഴികളുടെ വിശദാംശങ്ങളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ച ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയ ചൂണ്ടിക്കാട്ടിയിരുന്നു.
സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കുറ്റപത്രം നൽകില്ലെന്ന് വാക്കാൽ ഉറപ്പ് നൽകിയെന്ന് വാദിച്ചു. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിന് വിട്ടത്. കോടതിയുടെ വാക്കാലുള്ള നിർദേശം ലംഘിച്ച് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുമതിയില്ലാതെ തുടർനടപടികൾ പാടില്ലെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.
Story Highlights: The Delhi High Court postponed the hearing of CMRL’s petition in the monthly payment case.