ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയുമായ ഡോ. എം. എസ്.
വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മണിപ്പാലിൽ നടക്കും.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം. ഡോ. വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായിരുന്നു.
ശ്രീചിത്ര വിട്ട ശേഷം, അദ്ദേഹം ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു. രണ്ട് ചികിത്സാ രീതികളിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ അദ്ദേഹം പരിശ്രമിച്ചു.
ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച ഡോ. വല്യത്താൻ, പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായി. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതകൾക്കിടയിൽ, രണ്ട് ചികിത്സാ രീതികളുടെയും സമന്വയത്തിനായി അദ്ദേഹം നിരന്തരം പ്രയത്നിച്ചു.