പട്ന◾: ബിഹാറിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൻഡിഎ മുന്നണിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തന്നെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എൻഡിഎ നിയമസഭാ കക്ഷി യോഗം നാളെ ചേർന്ന ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും. അതുപോലെതന്നെ, മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളും ബിജെപിക്ക് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. സർക്കാർ രൂപീകരണം എത്രയും പെട്ടെന്ന് നടത്തണമെന്നാണ് എൻഡിഎയിലെ നേതാക്കൾ പൊതുവായി ആവശ്യപ്പെടുന്നത്. സത്യപ്രതിജ്ഞാ തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം കൂടി പരിഗണിച്ച് തീരുമാനിക്കും.
പുതിയ മന്ത്രിസഭയിൽ ജെഡിയുവിന് 10-14 മന്ത്രിമാരെ ലഭിക്കുമെന്നാണ് സൂചന. ബിജെപിക്ക് വനിതാ പ്രാതിനിധ്യം ഉറപ്പാക്കി 15 മന്ത്രിമാരും ഉണ്ടാകും. എൽജെപിക്ക് മൂന്ന് മന്ത്രിമാരെയും എച്ച് എ എമ്മിന്റെയും ഉപേന്ദ്ര കുഷ്വാഹയുടെയും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ ആരംഭിച്ചു. ബിഹാർ ഫലം എല്ലാവരും ആത്മപരിശോധന നടത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു.
നിലവിൽ ഗാന്ധി മൈതാനത്ത് വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനാണ് എൻഡിഎയുടെ തീരുമാനം. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ ചേർന്ന് ചർച്ചകൾ നടത്തുന്നു.
Story Highlights : Bihar government formation discussions in NDA
Story Highlights: NDA is actively discussing government formation in Bihar, with Nitish Kumar expected to continue as Chief Minister.



















