പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചാ കേസിൽ പ്രധാന പ്രതിയായ എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യപേപ്പർ ചോർന്നത്. മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണായിരുന്ന അബ്ദുൽ നാസറാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്.
ചോദ്യപേപ്പർ ചോർത്തി നൽകിയതിന് പിന്നാലെ അബ്ദുൽ നാസറിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ എല്ലാ സഹായവും നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. മുൻപ് ഇതേ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. സൊലൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് നാസർ ചോദ്യപേപ്പർ കൈമാറിയത്. അന്വേഷണ സംഘം നാസറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
എം.എസ്. സൊലൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് എം.എസ്. സൊലൂഷൻസിൽ നിന്ന് ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. അൺ എയ്ഡഡ് വിഭാഗത്തിൽപ്പെട്ട സ്കൂളാണ് മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂൾ. ഇന്നലെയാണ് ചോദ്യപേപ്പർ വാട്സാപ്പിലൂടെ അധ്യാപകന് ചോർത്തി നൽകിയ സ്കൂൾ പ്യൂണിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ക്രൈം ബ്രാഞ്ച് അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ വാങ്ങും.
Story Highlights: High Court denies anticipatory bail to main accused in Kerala SSLC exam paper leak case.