വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പോലീസ് നിഗമനത്തിലെത്തി. കടക്കെണിയും കുടുംബത്തിന്റെ ആഡംബര ജീവിതവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ അഫാന്റെ പിതാവിന്റെ കടബാധ്യതയ്ക്ക് പുറമെ കുടുംബവും കടത്തിലായിരുന്നു. വരുമാനം നിലച്ചിട്ടും അഫാന്റെ ആഡംബര ജീവിതം തുടർന്നു. കടക്കാരുടെ നിരന്തര ശല്യവും കുടുംബത്തിന് താങ്ങാവുന്നതിലും അധികമായി.
പിതാവിന്റെ കടബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചതും കൊലപാതകത്തിന് കാരണമായി. ബുള്ളറ്റ് ബൈക്ക് ഉള്ളപ്പോൾ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തിരുന്നു. ഇതെല്ലാം ചേർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അഫാന്റെ പ്രാഥമിക മൊഴിയിൽ ഇക്കാര്യങ്ങൾ സാധൂകരിക്കുന്നുണ്ട്.
അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ മൊഴിയെടുക്കുന്നത് വൈകും. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി.
നാളെ മൊഴിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചുറ്റിക കൊണ്ടുള്ള ഇടിയിൽ ഷമിയുടെ മുഖത്ത് മുറിവും പൊട്ടലുമുണ്ട്. പ്രതി അഫാന്റെയും ഷമിയുടെയും മൊഴിയെടുത്ത ശേഷമായിരിക്കും പോലീസ് അന്തിമ തീരുമാനത്തിലെത്തുക. അഫാന്റെ മൊഴിയും നാളെ രേഖപ്പെടുത്തും.
Story Highlights: Financial distress led to the Venjaramoodu murders, according to police investigation.