മതവിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി അറിയിച്ചു. ജനുവരി 5-ന് നടന്ന ചാനൽ ചർച്ചയിൽ പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി. മുസ്ലിംകൾക്കെതിരെയായിരുന്നു വിദ്വേഷ പരാമർശം. ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
പി.സി. ജോർജിനെ പാലാ ജയിലിലേക്ക് മാറ്റി. കേസിൽ ഇന്ന് രാവിലെയാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്. ഇന്ന് കീഴടങ്ങാമെന്ന് കാണിച്ച് ജോർജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലീസിന് കത്ത് നൽകിയിരുന്നു. നേരത്തെ, ജോർജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
പി.സി. ജോർജിനെ വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബി.ജെ.പി.യുടെ തീരുമാനം. എന്നാൽ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. പി സി ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടിരുന്നു.
Story Highlights: PC George remanded for 14 days in hate speech case.