വിദ്വേഷ പരാമർശ കേസിൽ പി. സി. ജോർജ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ പാലാ ഡിവൈഎസ്പിക്ക് മുന്നിലോ 11 മണിയോടെയാണ് ഹാജരാകാൻ നീക്കം. ഹാജരായാൽ പി.
സി. ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് വിദ്വേഷ പരാമർശം നടത്തിയത്. പി. സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദ്വേഷജനകമായ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി. സി. ജോർജിന്റെ വാദം.
ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി നോട്ടീസ് നൽകാൻ വീട്ടിലെത്തിയെങ്കിലും പി. സി. ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങി. തുടർന്ന് ഇന്ന് ഹാജരാകാമെന്ന് കാണിച്ച് പി. സി.
ജോർജ് കത്ത് നൽകി. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മകൻ ഷോൺ ജോർജ് അറിയിച്ചു. പി. സിക്ക് പിന്തുണ നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചതിനാൽ കനത്ത സുരക്ഷ ഉറപ്പാക്കാൻ പൊലീസ് തീരുമാനിച്ചു.
Story Highlights: PC George to appear before police today in hate speech case.