കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ നടന്ന ദാരുണമായ ആന ഇടഞ്ഞ സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ധനഞ്ജയൻ എന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുലം എന്ന ആനയെ കുത്തി. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർന്ന് വീണാണ് മൂന്ന് പേർ മരിച്ചത്.
സംഭവത്തിൽ വനം, റവന്യൂ വകുപ്പുകൾ അന്വേഷണം നടത്തി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. വെടിമരുന്ന് പൊട്ടിച്ചതിന് പിന്നാലെയാണ് ആനകൾ ഇടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ഹർത്താൽ ആചരിക്കും.
മരിച്ച മൂന്നു പേരുടെയും പോസ്റ്റ്മോർട്ടം നടപടി രാവിലെ എട്ടുമണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. 29 പേർ നിലവിൽ ചികിത്സയിലാണ്. ആയിരത്തിലധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞത്.
കരിമരുന്ന് പ്രയോഗം തുടർച്ചയായി നടക്കുന്നതിന്റെ ശബ്ദം ദൃശ്യങ്ങളിലുണ്ട്. രണ്ടാനകൾ മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ശബ്ദം കേട്ട് കുട്ടികൾ ഉൾപ്പെടെ കരയുന്നതും ജനങ്ങൾ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്വന്റിഫോറിനാണ് അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ലഭിച്ചത്.
ഉത്സവകാലത്തെ ആന എഴുന്നള്ളിപ്പിൽ നാട്ടാനച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് കർശനമായി ഉറപ്പുവരുത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കും. ആന എഴുന്നള്ളത്ത് ഉള്ള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കും. ആചാരങ്ങളുടെ പേരിൽ നിയമങ്ങളിൽ വിട്ടുവീഴ്ച നൽകേണ്ടെന്നാണ് വനം വകുപ്പിന്റെ നിലപാട്.
Story Highlights: Three people died after an elephant ran amok at the Manakulangara temple in Koyilandy, Kerala.