കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ ദാരുണമായ ആനയിടഞ്ഞ സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. കുറുവങ്ങാട് സ്വദേശികളായ ലീലയും അമ്മുക്കുട്ടിയും കൊയിലാണ്ടി സ്വദേശി രാജനുമാണ് മരിച്ചത്. ക്ഷേത്ര പരിസരത്ത് ആയിരത്തിലധികം ആളുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പടക്കം പൊട്ടിച്ചതിന്റെ ശബ്ദത്തിൽ ഭയന്ന് ബാലുശ്ശേരി ധനഞ്ജയൻ എന്ന ആനയാണ് ഇടഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഈ ദുരന്തത്തിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും 22 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇടഞ്ഞ ആനകൾ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറുകയും കെട്ടിടം തകർന്ന് വീഴുകയുമായിരുന്നു. മുക്കാൽ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്.
ധനഞ്ജയൻ എന്ന ആന ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെ കുത്തിയതായും റിപ്പോർട്ടുകളുണ്ട്. പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടതെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് രണ്ടാനകളും വിരണ്ടോടുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടായിരുന്ന ആളുകൾ ചിതറിയോടുകയും ചെയ്തു.
Story Highlights: Three people died after elephants ran amok at Manakulangara temple in Koilandy, Kerala.