പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 വയസ്സുകാരിയായ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതോടെ വലിയ തിരക്കുണ്ടായി. ഇതിനിടയിൽപ്പെട്ട് ആന്ധ്ര സ്വദേശിയായ രേവതി മരിക്കുകയും അവരുടെ മകൻ ശ്രീതേജയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, തിയേറ്ററിലെത്തുന്ന വിവരം മുൻകൂട്ടി തിയേറ്റർ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നതായി അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം നാലിനായിരുന്നു സംഭവം. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പമാണ് രേവതി ചിക്കഡ്പള്ളിയിലുള്ള തിയേറ്ററിൽ സിനിമ കാണാൻ എത്തിയത്. ഷോ കഴിഞ്ഞ് പത്തരയോടെ തിയേറ്ററിന് പുറത്തിറങ്ങിയപ്പോൾ അല്ലു എത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. തുടർന്ന് രേവതി ശ്വാസംമുട്ടി തളർന്നുവീണു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹർജിയിൽ അല്ലു ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ അല്ലു പറയുന്നുണ്ട്. അല്ലു അർജുൻ മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കാതെ തിയേറ്ററിലെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അർജുനെയും തിയേറ്റർ ഉടമകളെയും പ്രതിചേർത്തു പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്.
Story Highlights: Allu Arjun approaches High Court over fan’s death at ‘Pushpa 2’ screening, claims prior notification given to authorities.