**കണ്ണൂർ◾:** കിഫ്ബി പദ്ധതികളിലൂടെ സംസ്ഥാനത്ത് 62,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 12 റെഗുലേറ്റർ കം ബ്രിഡ്ജുകളാണ് നിർമ്മാണത്തിൽ ഉള്ളതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിൽ നാലെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.
ചേക്കൂ പാലം ആർസിബി പ്രാദേശിക വികസനത്തിന് ഉദാഹരണമാണെന്നും സംസ്ഥാന, പ്രാദേശിക വികസന പദ്ധതികൾ നടപ്പാക്കി നവകേരള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കാലപ്പഴക്കം വന്ന ചേക്കൂ പാലത്തിനു പകരം പുതിയ പാലം എന്ന ലക്ഷ്യത്തോടെയാണ് റെഗുലേറ്ററിന് മുകളിൽ പാലം നിർമ്മിച്ചത്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യാതിഥിയായിരുന്നു.
ഉമ്മൻചിറ പുഴയിൽ, പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി 36.77 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതിയുടെ ഭാഗമായി 48 മീറ്റർ നീളത്തിൽ റെഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. ഇതുവഴി കൊയിലാണ്ടി, വടകര ഭാഗത്തുള്ളവർക്കും തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കും.
2017-ലെ ബജറ്റിൽ വരൾച്ചയെ പ്രതിരോധിക്കാൻ പുഴകളെ റിസർവോയറുകളാക്കി മാറ്റുന്നതിന് അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി യാഥാർഥ്യമായ ഒന്നാണ് ഈ പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
ഈ റെഗുലേറ്റർ പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ 1360 ഏക്കർ സ്ഥലത്ത് കൃഷി ഇറക്കാൻ സാധിക്കും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശത്തിനും ശാശ്വതമായ പരിഹാരമാണ് ഈ പദ്ധതി. കൂടാതെ, ഭാവിയിൽ വിമാനത്താവള റോഡ് നാലുവരി ആക്കുമ്പോൾ രണ്ടു വരി പാത ഇതിനു മുകളിലൂടെയാണ് കടന്നുപോവുക. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാൻ കഴിയുന്ന, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോടു കൂടിയതാണ് ഈ റെഗുലേറ്റർ.
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം ഇതിലൂടെ സാധ്യമാകും. 3.5 കിലോമീറ്റർ നീളത്തിൽ ഇരു കരകളിലും കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണ ഭിത്തിയും മത്സ്യകൃഷിക്കായി 12 സ്ലൂയിസുകളും ഒരുക്കിയിട്ടുണ്ട്. ജൽ ജീവൻ മിഷൻ വഴി മൂന്നര വർഷം കൊണ്ട് 44 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രത്നകുമാരി, കെഐഐഡിസി സിഇഒ എസ് തിലക്, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ രാജീവൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അംഗം കെ കെ ഷക്കീൽ, പിണറായി ഗ്രാമപഞ്ചായത്ത് അംഗം പി ജസ്ന, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എഞ്ചിനീയർ ബിനോയ് ടോമി ജോർജ്, രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ശശിധരൻ, സി. എൻ ചന്ദ്രൻ, വി. എ നാരായണൻ, ജോയ് കൊന്നക്കൽ, കെ.കെ ജയപ്രകാശ്, ആർ. കെ. ഗിരിധർ, എൻ.പി താഹിർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കിഫ്ബി വഴി സ്കൂളുകൾ, മേൽപ്പാലങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.