മൂവാറ്റുപുഴ◾: കേരളത്തിൽ പിടികൂടിയ എസ്യുവി, ലക്ഷ്വറി വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചതാകാമെന്ന് ഭൂട്ടാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഭൂട്ടാനിൽ ഡീ-രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. ഈ വിഷയത്തിൽ ഭൂട്ടാൻ റവന്യൂ കസ്റ്റംസും അന്വേഷണം നടത്തും. ഇന്ത്യൻ അധികാരികൾ വിവരങ്ങൾ നൽകിയാൽ, വാഹനങ്ങളുടെ ആദ്യ ഉടമസ്ഥരെ കണ്ടെത്താൻ ശ്രമിക്കുമെന്നും ഭൂട്ടാനീസ് ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്തു.
ഈ കേസിൽ ഏഴ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വാഹന കള്ളക്കടത്തും, സിബിഐ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയും അന്വേഷിക്കും. കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും.
വിദേശ ബന്ധവും റാക്കറ്റ് ഉൾപ്പെട്ട മറ്റ് തട്ടിപ്പുകളും എൻഐഎ അന്വേഷിക്കും. ആവശ്യമായ രഹസ്യ വിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും. ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ വലിയ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് മാഹിനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസറിന്റെ ഇപ്പോഴത്തെ ഉടമയാണ് ഇയാൾ.
അനധികൃതമായി വാഹനം കടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. നടൻ അമിത് ചക്കാലയ്ക്കലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഡൽഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
അതിനിടെ ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. രേഖകളിൽ വാഹനത്തിന്റെ ആദ്യ ഉടമ ഇന്ത്യൻ ആർമിയാണുള്ളത്. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖർ സൽമാന്റെ നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തിയത്.
ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖകൾ പറയുന്നത്. ദുൽഖറിൻ്റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസ്സാൻ പട്രോൾ വാഹനങ്ങളുമാണ് കസ്റ്റംസിൻ്റെ സംശയ നിഴലിലുള്ളത്. ഇതിൽ ഒരു ലാൻഡ് റോവർ നേരത്തെ പിടിച്ചെടുത്തിരുന്നു. കസ്റ്റംസിൻ്റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് ഏകദേശം 200-ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നു. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്.
പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു. സിനിമാതാരങ്ങൾ അടക്കമുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കും.