**വയനാട്◾:** മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിനുപുറമെ പരുക്കേറ്റവരുടെ തുടർചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6 കോടി രൂപ കൂടി അനുവദിച്ചു.
ദുരന്തത്തിന്റെ ഒന്നാം വാർഷികദിനത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ ആണ് ഇക്കാര്യം അറിയിച്ചത്. പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഇവർ നൽകിയ അപ്പീലുകളാണ് ഇതിലേക്ക് വഴി തെളിയിച്ചത്. ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്. ദുരന്ത സ്മാരകം നിർമ്മിക്കുന്നതിന് 93.93 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ തീരുമാനപ്രകാരം ആകെ 451 ഗുണഭോക്താക്കൾ പുനരധിവാസ പട്ടികയിൽ ഉണ്ടാകും. വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയവരിൽ 100 ലേറെ പേരുടെ ഹിയറിംഗ് കഴിഞ്ഞെന്നും ഇനി പരിശോധന കൂടി നടത്തിയശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. കനത്ത മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ഈ വരുന്ന ഡിസംബർ 31 ആകുമ്പോഴേക്കും ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി രാജൻ ഉറപ്പ് നൽകി.
സർക്കാർ ലക്ഷ്യമിടുന്നത് അതിജീവിതരെ ചേർത്തുപിടിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഉൾപ്പെടാൻ കഴിയാത്തവരെ ദുരന്ത അതിജീവിതർക്കുള്ള മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. ഫീൽഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും. ഏത് തരത്തിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാകും വിധത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിൻ്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജിൽ സർക്കാർ കണ്ടെത്തിയ അഞ്ച് ഹെക്ടർ ഭൂമിയുടെ ആർ ഒ ആർ (റെക്കോർഡ് ഓഫ് റൈറ്സ്) ലഭ്യമാക്കാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമ്മാണം ആരംഭിക്കും.
വെറും മൂന്നര മാസം കൊണ്ടാണ് മാതൃക വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13 ന് മാത്രമാണ് നിർമ്മാണം തുടങ്ങാൻ സാധിച്ചത്. 13 കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ ഉയരുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ചു കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമാണ് സെറ്റിൽമെൻ്റിൻ്റെ ഭാഗമാകുന്നത്. ഓരോ കുടുംബത്തിനും വീടും 10 സെൻ്റ് ഭൂമിയും നൽകും.
തുടർ ചികിത്സ ആവശ്യമുള്ളവരുടെ ചികിത്സാ സഹായം ഡിസംബർ 31 വരെ ലഭ്യമാക്കും. വ്യാപാരികൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും അടങ്ങിയ സമിതി വിലയിരുത്തും. കേന്ദ്ര, സംസ്ഥാന സേനകൾ എത്തുന്നതിന് മുൻപ് അസാധ്യ രക്ഷാപ്രവർത്തനം നടത്തി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച് മറുകരയിൽ എത്തിച്ച പ്രദേശത്തെ ജനങ്ങളുടെ പ്രവർത്തനത്തെ റവന്യു മന്ത്രി അനുസ്മരിച്ചു.
Story Highlights : Wayanad disaster 49 families included in rehabilitation project
Story Highlights: വയനാട് ദുരന്തത്തിൽ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി.