തിരുവനന്തപുരം◾: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്കും സംയുക്തമായി വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന നാഷണൽ സർവീസ് സ്കീമുമായി ധാരണാപത്രം ഒപ്പുവെച്ചു. ഈ പദ്ധതിയിലൂടെ മൂന്നര ലക്ഷത്തോളം എൻഎസ്എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനങ്ങൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
സംസ്ഥാനത്തെ എൻ.എസ്.എസ് യൂണിറ്റുകൾ തൊഴിലും നൈപുണ്യവും എന്ന ആശയത്തിലൂന്നി നടത്തുന്ന സന്നദ്ധ പ്രവർത്തനം നൈപുണ്യ വികസനത്തിനായുള്ള പ്രൊജക്ട് ബേസ്ഡ് പദ്ധതിയായി പരിഗണിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈ സംരംഭം കെ-ഡിസ്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സ്റ്റേറ്റ് എൻ എസ് എസ് ഓഫീസുമായി ചേർന്ന് പ്രാവർത്തികമാക്കും. ഇതിലൂടെ സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായ നാഷണൽ സർവീസ് സ്കീം സേവനത്തെ അക്കാഡമിക് ക്രെഡിറ്റോടുകൂടിയ നൈപുണ്യ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാം ആക്കി മാറ്റാനാകും. എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഉയർന്ന ജീവിത നിലവാരവും അതോടൊപ്പം അവരുടെ നൈപുണ്യത്തിന് അനുസൃതമായ തൊഴിൽ നേടുവാനും ഇത് വഴി അവസരം ലഭിക്കും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി പി പ്രശാന്ത്, ഡോ. എം. ജയപ്രകാശ്, പ്രൊഫ. ഡോ. പി പി അജയകുമാർ, ഡോ. സി ഉദയകല, അഡ്വ. ജി. സുഗുണൻ, രജിസ്ട്രാർ ഡോ സുനിത എ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതുപോലെ സംസ്ഥാന NSS ഓഫീസർ ഡോ. അൻസർ, ആർ. എൻ, റീജിയണൽ ഡയറക്ടർ വൈ. എം യുപിൻ, യൂത്ത് ഓഫീസർ പിയുഷ്, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വസർ ഡോ. സരിൻ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ് നടന്നത്.
ഈ വർഷം എൻ.എസ്.എസ് യൂണിറ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് മാനസ ഗ്രാമം പദ്ധതി. എല്ലാ എൻ.എസ്.എസ് യൂണിറ്റുകളും ഗ്രാമത്തിന്റെ വികസനത്തിൽ പങ്കാളികളാകുന്ന ഈ പദ്ധതിയുടെ ഭാഗമായി വിജ്ഞാനകേരളം പദ്ധതിയിൽ എൻ.എസ്.എസ് പങ്കുചേരും. കലാലയങ്ങളിലും പൊതുസമൂഹത്തിലും വിജ്ഞാന കേരളം പദ്ധതി നടപ്പിലാക്കുന്നതിൽ എൻ.എസ്.എസ് വലിയ പങ്കുവഹിക്കുന്നതാണ്.
രാജ്യത്ത് ആദ്യമായി എൻ.എസ്.എസ്സിന്റെ സന്നദ്ധ സേവന പ്രവർത്തനത്തെ സ്കിൽ കോഴ്സിന്റെ ഭാഗമാക്കി മാറ്റുന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ഇതിൽ പങ്കെടുക്കുന്ന മൂന്നര ലക്ഷത്തോളം എൻ.എസ്.എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനത്തെ ഒരു സർവീസ് എന്നതിനപ്പുറം ട്രെയിനിങ് പ്രോജക്ട് ആയി കണ്ടുകൊണ്ട് അക്കാദമിക് ഫ്രെയിം വർക്കിൽ ഊന്നി ക്രെഡിറ്റ് ബേസ്ഡ് സർട്ടിഫിക്കറ്റ് കൊടുക്കുവാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. എൻ.എസ്.എസ് സ്കിൽ കോഴ്സ് ആകുന്നതോടെ ഇതിലൂടെ ലഭിക്കുന്ന ക്രെഡിറ്റ് ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് നിലവിലെ കോഴ്സിൽ തന്നെ ക്രെഡിറ്റ് ആവശ്യമുള്ളിടത്ത് കൂട്ടിച്ചേർക്കാൻ സാധിക്കുന്നതാണ്.
സ്കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്കീം പ്രവർത്തനം രാജ്യത്ത് ആദ്യമായി കേരളത്തിൽ നിശ്ചിത ക്രെഡിറ്റ് ഉള്ള നൈപുണ്യ കോഴ്സ് ആയി മാറുകയാണ്. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്. ഇതിലൂടെ അവർക്ക് ലഭിക്കുന്ന ക്രെഡിറ്റുകൾ ഭാവിയിൽ ഉപരിപഠനത്തിന് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നതാണ്.
എൻ സി വി ടിയുടെ സർട്ടിഫിക്കറ്റ് കൂടി ഈ പ്രോഗ്രാമിന് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ഓപ്പൺ യൂണിവേഴ്സിറ്റി ഉടൻതന്നെ കൈക്കൊള്ളുന്നതാണ്. കൂടാതെ കലായങ്ങളിലും പൊതുസമൂഹത്തിലും വിജ്ഞാന കേരളം പദ്ധതി നടപ്പിലാക്കുന്നതിൽ എൻ.എസ്.എസ് വലിയ രീതിയിൽ പങ്കു വഹിക്കുന്നതാണ്.
Story Highlights: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്കും ചേർന്ന് എൻഎസ്എസ് വോളണ്ടിയർമാർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകുന്ന വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.