മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞതായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് മുന്നിലും വീണ വിജയൻ ഹാജരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ തെളിവുകൾ കൈമാറുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും വീണ വിജയനും മാത്രമല്ല, മറ്റു പലരുടെയും ഇടപാടുകൾ പുറത്ത് വരണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 13 പ്രതികളാണുള്ളത്. കേസിൽ വീണ വിജയൻ 11-ാം പ്രതിയാണ്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയാണ് ഒന്നാം പ്രതി.
എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ നമ്പറിട്ട് പരിഗണിക്കുമെന്നാണ് വിവരം.
മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും.
Story Highlights: BJP leader Shone George states Veena Vijayan will face ED questioning in the ongoing ‘masapadi’ case, with no further stays on the SFIO investigation.