കൊല്ലം ജില്ലയിലെ അഞ്ചലില് ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജ് അടിയന്തര പരോള് ലഭിക്കുന്നതിനായി വ്യാജ സര്ട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തി. പൂജപ്പുര സെന്ട്രല് ജയിലില് കഴിയുന്ന സൂരജ്, തന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് കാണിച്ച് ഡോക്ടറുടെ സര്ട്ടിഫിക്കറ്റില് കൃത്രിമം കാട്ടിയതായാണ് വിവരം. ഈ സംഭവത്തില് പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.
ഉത്രയുടെ പിതാവ് വിജയസേനന് ഈ വിഷയത്തില് പ്രതികരിച്ചു. സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് പുറത്തുവരണമെന്നും, പുനലൂര് കോടതിയില് നടക്കുന്ന കേസില് നാലാം പ്രതി സൂര്യ കോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയെ കണ്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതികള് നാലുപേരും സ്ഥിരമായി കോടതിയെ കബളിപ്പിക്കുന്നുവെന്നും, അവര്ക്ക് ഇത്തരം പ്രവൃത്തികള് നിസാരമാണെന്നും വിജയസേനന് ആരോപിച്ചു.
സൂരജിന് 17 വര്ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ ലഭിച്ചിട്ടുണ്ട്. അടിയന്തര പരോളിനായി അയാള് ജയില് അധികൃതരെ സമീപിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്ന്ന് സര്ട്ടിഫിക്കറ്റ് നല്കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോള്, സര്ട്ടിഫിക്കറ്റില് ഗുരുതര രോഗമുണ്ടെന്ന് എഴുതിച്ചേര്ത്തതാണെന്ന് വ്യക്തമായി. ഇതേത്തുടര്ന്ന് ജയില് അധികൃതര് പൂജപ്പുര പോലീസില് പരാതി നല്കുകയും എഫ്ഐആര് രജിസ്റ്റര് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷന് വിഭാഗം മേധാവി അഡ്വ. മോഹന്രാജ് സൂരജിനെക്കുറിച്ച് പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്, സൂരജ് ഏറ്റവും ക്രിമിനല് മനസ്സുള്ള വ്യക്തിയാണ്. കൊലപാതകത്തിനു ശേഷവും കുറ്റബോധമില്ലാതെ പെരുമാറുന്ന സൂരജിന്റെ മാനസികാവസ്ഥ മറ്റൊരു കുറ്റകൃത്യത്തിലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Story Highlights: Uthra death case: accused Sooraj produced fake certificate to get immediate parole