ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. കവർച്ചാ കേസ് പ്രതി റിജോ ആന്റണി ബാങ്ക് മാനേജരുടെ നടപടിയെ ചോദ്യം ചെയ്തു. കത്തി കാണിച്ചയുടൻ പണം നൽകിയ മാനേജരുടെ നടപടി അമ്പരപ്പിക്കുന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ ചെറുത്തു നിന്നിരുന്നെങ്കിൽ കവർച്ചയിൽ നിന്നും പിന്മാറുമായിരുന്നുവെന്നും റിജോ വെളിപ്പെടുത്തി.
കവർച്ചയ്ക്ക് മുമ്പ് റിജോ ബാങ്കിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. എടിഎം കാർഡ് നഷ്ടപ്പെട്ടെന്ന വ്യാജേനയാണ് ബാങ്കിലെത്തിയതെന്നും ആദ്യ ശ്രമത്തിൽ തന്നെ കവർച്ച വിജയിച്ചെന്നും റിജോ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ 15 ലക്ഷം രൂപയാണ് റിജോ കവർന്നത്. ബാങ്കിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.
കടബാധ്യതയാണ് കവർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് റിജോ പോലീസിന് മൊഴി നൽകി. മോഷണത്തിന് ശേഷം വസ്ത്രം മാറുകയും വാഹനത്തിൽ മാറ്റം വരുത്തുകയും ചെയ്താണ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നാണ് പണവും അടുക്കളയിൽ നിന്നാണ് കത്തിയും കണ്ടെത്തിയത്.
റിജോ ആന്റണിയെ ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ച ശേഷമാണ് പണവും കത്തിയും കണ്ടെടുത്തത്. അതേസമയം, റിജോയിൽ നിന്ന് 2.9 ലക്ഷം രൂപ കടമായി വാങ്ങിയ അന്നനാട് സ്വദേശി പണം പോലീസിൽ തിരികെ ഏൽപ്പിച്ചു. റിജോ അറസ്റ്റിലായ വിവരമറിഞ്ഞാണ് ഇയാൾ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി പണം തിരികെ നൽകിയത്.
Story Highlights: The accused in the Thrissur bank robbery case questioned the bank manager’s actions and stated that he would have retreated if the staff had resisted.