ഈ മാസം 15ന് ബിജുവിനെ ലക്ഷ്യം വച്ചാണ് പ്രതികൾ എത്തിയത്. ദിവസങ്ങളോളം ബിജുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പ്രതികൾ 19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. എന്നാൽ ബിജു നേരത്തെ വീട്ടിൽ തിരിച്ചെത്തിയതിനാൽ പ്രതികളുടെ പദ്ധതി പാളി. രാത്രി മുഴുവൻ ബിജുവിന്റെ വീടിനടുത്ത് കാത്തുനിന്ന പ്രതികൾ വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക് ബിജുവിന്റെ സ്കൂട്ടറിനെ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി ബിജുവിനെ വലിച്ചുകയറ്റി.
ബിജുവിന്റെ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ്\u200c ക്നാനായ പള്ളിയിൽ സംസ്കാരം നടക്കും. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്\u200cമോർട്ടത്തിൽ കണ്ടെത്തി. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.
കച്ചവട പങ്കാളിത്തം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിന്റെ സഹോദരൻ പറഞ്ഞു. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കേസിലെ പ്രതിയായ ജോമോനും ബിജുവിനോട് വിരോധം ഉണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്ത വകയിൽ ഒരു ലക്ഷം രൂപയോളം ഇയാൾക്ക് ബിജു നൽകാനുണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിജുവിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ജോമോൻ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ ജോസ് പറഞ്ഞു.
ബിജുവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. എന്നാൽ കാപ്പാ കേസ് പ്രതിയെ ക്വട്ടേഷൻ ഏൽപ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങൾ പാളിപ്പോയി. അറസ്റ്റിലായ മൂന്ന് പ്രതികളുമായും പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Biju Joseph, a native of Thodupuzha Kalayanthani Chungam, was abducted and murdered by his business partner after days of planning.