താമരശ്ശേരിയിൽ മർദ്ദനമേറ്റു മരിച്ച പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ കുടുംബത്തിന് മകന്റെ വേർപാട് താങ്ങാനാവുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായതെന്ന് പിതാവ് മുഹമ്മദ് ഇക്ബാൽ കണ്ണീരോടെ പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇനിയൊരു കുടുംബത്തിനും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
പഠിക്കാനും ജോലി നേടാനും ആഗ്രഹിച്ചിരുന്ന കുഞ്ഞായിരുന്നു ഷഹബാസ് എന്നും വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. വീട്ടിലിരുന്ന് ഉത്സാഹത്തോടെ പഠിച്ചുകൊണ്ടിരുന്ന മകനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികളായ അഞ്ചുപേരെയും ഷഹബാസ് അറിയാമായിരുന്നുവെന്നും മുൻപൊന്നും ഇവർ തമ്മിൽ വാക്കേറ്റമോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇക്ബാൽ പറഞ്ഞു. ആവേശത്തിന്റെ പുറത്ത് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ ഷഹബാസ് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി എന്നും പ്രതികൾ സ്വാധീനശക്തിയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതികൾക്ക് പണവും സ്വാധീനവും ഉണ്ടെന്നും തങ്ങൾ ദുർബലരാണെന്നും ഇക്ബാൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിരവധി പേരുണ്ട്. അതിനാൽ സമൂഹവും ഗവൺമെന്റും നീതിപീഠവും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഇനി ആർക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഷഹബാസിന്റെ അമ്മാവൻ സൈനുദ്ദീനും കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപോരാട്ടം തുടരുമെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികൾക്ക് കൃത്യമായ ശിക്ഷ ലഭിക്കണം, ഇല്ലെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾ നാളെ പൊലീസ് സുരക്ഷയിൽ SSLC പരീക്ഷ എഴുതും. കേസിൽ രണ്ട് പ്രതികളുടെ രക്ഷിതാക്കളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
Story Highlights: Muhammed Shahbaz’s family seeks justice for his death after being assaulted in Thamarassery.