**വയനാട്◾:** താമരശ്ശേരി ചുരത്തിൽ ഗതാഗതം നാളെ രാവിലെയോടെ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ഓൺലൈനായി അടിയന്തര യോഗം ചേർന്നു.
താമരശ്ശേരി ചുരത്തിൽ 80 അടി ഉയരത്തിൽ നിന്നാണ് പാറകൾ അടർന്നു വീണ് ബ്ലോക്ക് ഉണ്ടായത്. അതിനാൽ തന്നെ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ ഇപ്പോൾ തന്നെ റിസ്ക് എടുത്ത് വിടുന്നത് സുരക്ഷിതമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. റോഡിന്റെ താഴത്തേക്ക് വിള്ളലുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണം. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മഴ മാറിയാൽ നാളെ മുതൽ ഗതാഗതം പൂർണ്ണമായി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ചുരത്തിൽ ഉച്ചയോടെ വീണ്ടും പൊട്ടലുണ്ടായതായി വിവരമുണ്ട്. രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ പൊട്ടൽ ഉൾപ്പെടെ GPS വഴി കണ്ടെത്താൻ സാധിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സ്ഥലത്ത് നേരിട്ട് പോയില്ലെങ്കിലും എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടം കൃത്യമായി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് അതിർത്തിയായ ലക്കിടിയിൽ താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിൽ സർക്കാർ വകുപ്പുകൾ പരിശോധന നടത്തി. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇന്ന് രാവിലെ മുതലാണ് ചുരം റോഡ് പൂർണ്ണമായും അടച്ചത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ നേരത്തെ മലയിടിഞ്ഞ സ്ഥലത്ത് നിന്ന് പാറകളും മണ്ണും വീണ്ടും അടർന്നു വീഴുകയായിരുന്നു. നിലവിൽ കോഴിക്കോട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുക്കം, കാരശ്ശേരി, താമരശ്ശേരി, കാവിലുംപാറ, മരുതോങ്കര ഉൾപ്പെടെ ജില്ലയുടെ മലയോര മേഖലകളിലെല്ലാം അതിശക്തമായ മഴ തുടരുകയാണ്. ചുരത്തിനോട് ചേർന്ന് ഒഴുകുന്ന അടിവാരം പൊട്ടിക്കൈ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
Story Highlights : Minister K Rajan reacts Landslide at Thamarassery churam
Story Highlights: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട വിഷയത്തിൽ റവന്യൂ മന്ത്രി കെ. രാജൻ്റെ പ്രതികരണം.