മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് കേസിലെ സാക്ഷി. 26/11 ലെ ഭീകരാക്രമണത്തിൽ അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ പെൺകുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നിയമനടപടികൾ വൈകരുതെന്നും പാകിസ്താനിൽ ഒളിച്ചിരിക്കുന്ന മറ്റു പ്രതികളെയും പിടികൂടണമെന്നും പെൺകുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു. റാണയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് ഇന്ത്യൻ സർക്കാരിന്റെ വലിയ വിജയമാണെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
റാണയെ കൊണ്ടുവന്നതിനു പിന്നാലെ കേസിലെ മറ്റ് പ്രതികളെയും എത്രയും വേഗം പിടികൂടണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഭീകരവാദികളെ തുടച്ചുനീക്കണമെന്നും അവർ ആവശ്യപ്പെട്ടു. അജ്മൽ കസബിന്റെ വധശിക്ഷ നടപ്പിലാക്കാൻ വലിയ കാലതാമസം ഉണ്ടായത് പോലെ റാണയുടെ കാര്യത്തിൽ ആവർത്തിക്കരുതെന്നും പെൺകുട്ടി പറഞ്ഞു. ഭീകരാക്രമണത്തിന്റെ ലക്ഷ്യം, പദ്ധതി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റാണയെ തൂക്കിലേറ്റണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയിൽ നിന്നും തഹാവൂർ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. പാലം എയർപോർട്ടിലാണ് റാണയുമായുള്ള പ്രത്യക വിമാനം ഇറങ്ങിയത്. എൻഐഎയുടെയും റോയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആറംഗ സംഘമാണ് റാണയെ കൊണ്ടുവരാൻ യു എസിൽ എത്തിയത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ പ്രധാന പ്രതിയാണ് പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണ.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ NIA ആസ്ഥാനത്ത് എത്തിച്ചത്. കനത്ത സുരക്ഷയാണ് ആസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും റാണയുടെ ചോദ്യം ചെയ്യൽ. പ്രത്യേക സംഘത്തിൽ 12 പേരാണ് ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷം റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിലെ മുഖ്യപ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഭീകരാക്രമണത്തിനുള്ള സഹായങ്ങൾ റാണ നൽകിയതായി മൊഴി നൽകിയിട്ടുണ്ട്.
തിഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ പ്രത്യേക സെൽ തയ്യാറാക്കിയിട്ടുണ്ട്. CCTV ക്യാമറ നിരീക്ഷണമടക്കമുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങൾ സെല്ലിൽ ഒരുക്കിയിട്ടുണ്ട്. റാണയെ കസ്റ്റഡിയിൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെടും. ചോദ്യം ചെയ്യലിൽ മുംബൈ ഭീകരാക്രമണ കേസിൽ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഏജൻസികളുടെ കണക്കുകൂട്ടൽ. കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്. മുംബൈ ഭീകരക്രമണ കേസിൽ,നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു.
Story Highlights: A witness in the 26/11 Mumbai terror attack case has demanded that Tahawwur Rana, a key accused, be hanged.