തൃശ്ശൂർ◾: വാഹന അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൺ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി ഷൈൻ ടോമിനെയും അമ്മയെയും കണ്ടത്. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ മരണപ്പെട്ടിരുന്നു.
ഷൈൻ ടോമിന്റെ പരിക്ക് ഗുരുതരമല്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സി പി ചാക്കോയുടെ മൃതദേഹം തൃശൂരിൽ എത്തിച്ചു. പരുക്കേറ്റ ഷൈൻ ടോമിനെയും മാതാവ് മറിയ കാർമലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് തമിഴ്നാട് പാലാക്കോട് പൊലീസ് കേസെടുത്തു. ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈൻ ടോമും കുടുംബവും.
അച്ഛന്റെ സംസ്കാരത്തിന് ശേഷം ഷൈനിന്റെ ശസ്ത്രക്രിയ നടത്തും. ഇന്ന് രാത്രി 10.30ഓടെ വിദേശത്തുള്ള സഹോദരിമാർ എത്തും. അച്ഛൻ ചാക്കോയുടെ മരണം അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
മുന്നിൽ പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറിയതാണ് അപകടകാരണം. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുൻ സീറ്റിലിടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവിന് ഇടുപ്പിൽ പരുക്കേറ്റു. പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈയ്ക്കും പരുക്കേറ്റു.
Story Highlights : Suresh Gopi visits Shine Tom Chacko in the hospital
ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനില ഭേദപ്പെട്ടതാണെന്നും അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി അറിയിച്ചു. അപകടത്തിൽ മരിച്ച സി.പി. ചാക്കോയുടെ മൃതദേഹം തൃശൂരിൽ എത്തിച്ചു.
Story Highlights: തൃശൂരിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു.