ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക് മടങ്ങുകയാണ്. സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലാണ് ഇവരുടെ മടക്കയാത്ര. ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27-ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുക.
ബഹിരാകാശ നിലയവുമായുള്ള പേടകത്തിന്റെ ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. യഥാർത്ഥത്തിൽ ജൂൺ പകുതിയോടെ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ത്രസ്റ്ററുകളുടെ തകരാറുകളും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മൂലം മടക്കയാത്ര പല തവണ മാറ്റിവയ്ക്കേണ്ടി വന്നു.
ഇന്ന് രാവിലെ 8.15 ഓടെയാണ് ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. നാസയ്ക്ക് തകരാറുകൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നതാണ് യാത്ര വൈകാൻ കാരണം. രാവിലെ 10.30-ന് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു.
സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ക്രൂ 9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനരികിലെത്തിയപ്പോൾ പേടകത്തിൽ നിന്ന് ഹീലിയം വാതക ചോർച്ചയുണ്ടായത് ദൗത്യത്തെ ദുഷ്കരമാക്കിയിരുന്നു. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
യാത്രികരുടെ സുരക്ഷ കണക്കിലെടുത്താണ് മടക്കയാത്ര നീട്ടിവച്ചത്. ഈ സാഹചര്യത്തിലാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റിൽ സുനിതയെയും വിൽമോറിനെയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച പുലർച്ചെ 3.27 ഓടെയാണ് ഇവർ ഭൂമിയിൽ എത്തിച്ചേരുക.
Story Highlights: Sunita Williams and Butch Wilmore return to Earth after nine months aboard the International Space Station.