അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങിയെത്തി. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയെ നിയോഗിച്ചിരുന്നതെങ്കിലും, ബോയിംഗിന്റെ സ്റ്റാർലൈനർ ക്രാഫ്റ്റിലെ സാങ്കേതിക തകരാറുകൾ കാരണം യാത്ര നീണ്ടുപോവുകയായിരുന്നു. സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണ് സുനിതയും സംഘവും തിരിച്ചെത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ 3.40 ന് ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ പേടകം ഇറങ്ങി.
ഐ\u200cഎസ്\u200cഎസിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരുടെ ഭക്ഷണക്രമത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിരുന്നു. 288 ദിവസത്തെ ദൗത്യത്തിനിടെ പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്ടെയിലുകൾ തുടങ്ങിയ വിഭവങ്ങൾ അവർക്ക് ലഭ്യമായിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ പുതിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വളരെ കുറവായിരുന്നു.
ബഹിരാകാശ നിലയത്തിലെ ഓരോ യാത്രികന്റെയും രുചിക്കും താൽപര്യത്തിനും പോഷണ ആവശ്യത്തിനും അനുസൃതമായാണ് ഭക്ഷണം ഒരുക്കുന്നത്. മാംസം, മുട്ട തുടങ്ങിയവ ഭൂമിയിൽ പാകം ചെയ്ത് ബഹിരാകാശ നിലയത്തിലെത്തിക്കും. പിന്നീട് ഇവ ചൂടാക്കി ഉപയോഗിക്കും. കറികൾ, സൂപ്പുകൾ, സ്റ്റൂ തുടങ്ങിയവ ഉണക്കി പൊടിയാക്കി എത്തിച്ച് വെള്ളം ചേർത്ത് തയ്യാറാക്കും.
ബഹിരാകാശയാത്രികർക്ക് രാവിലെ പൊടിരൂപത്തിലുള്ള പാൽ, പിസ, റോസ്റ്റഡ് ചിക്കൻ, ട്യൂണ തുടങ്ങിയവയാണ് നൽകിയിരുന്നത്. നാസയിലെ ഡോക്ടർമാർ അവരുടെ കലോറി ഉപഭോഗം നിരീക്ഷിക്കും. സെപ്റ്റംബർ 9 ന് നാസ പുറത്തിറക്കിയ ചിത്രത്തിൽ വിൽമോറും വില്യംസും ഐ\u200cഎസ്\u200cഎസിൽ ഭക്ഷണം കഴിക്കുന്നത് കാണാം.
ഭൂമിയിൽ നിന്ന് 409 കിലോമീറ്റർ (254 മൈൽ) ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സ്ഥിതി ചെയ്യുന്നത്. ഏകദേശം 25 വർഷമായി ലോകമെമ്പാടുമുള്ള ബഹിരാകാശയാത്രികർക്ക് ഈ ഗവേഷണ കേന്ദ്രം ആതിഥേയത്വം വഹിക്കുന്നു. ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള ഈ ഗവേഷണശാല പ്രധാനമായും യുഎസും റഷ്യയുമാണ് കൈകാര്യം ചെയ്യുന്നത്.
ഐഎസ്എസ് ബഹിരാകാശയാത്രികരുടെ മൂത്രവും വിയർപ്പും ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനവും നിലവിലുണ്ട്. 530 ഗാലൺ ശുദ്ധജല ടാങ്കും നിലയത്തിലുണ്ട്. ശാസ്ത്രീയ സഹകരണത്തിനുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഐഎസ്എസ്.
Story Highlights: Sunita Williams returns to Earth after a nine-month mission on the International Space Station, initially planned for eight days but extended due to technical issues with the Boeing Starliner spacecraft.