സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ നിന്ന് സുനിത വില്യംസ് ഉൾപ്പെടെയുള്ള നാല് ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഭൂമിയിലെത്തിയ സന്തോഷം പ്രകടമാക്കിയ യാത്രികരെ ആദ്യം നിവർന്ന് നിർത്തിയ ശേഷം സ്ട്രെച്ചറിലേക്ക് മാറ്റി. റിക്കവറി കപ്പലിലെത്തിച്ച പേടകത്തിൽ നിന്നാണ് ഓരോരുത്തരെയും പുറത്തെത്തിച്ചത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട് പലപ്പോഴും അനുഭവപ്പെടാറുണ്ട്.
പുറത്തെത്തിച്ച നാലംഗസംഘത്തിലും ഈ ബുദ്ധിമുട്ട് പ്രകടമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്. നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഹെലികോപ്ടറിൽ തീരത്തെത്തിച്ച ശേഷം വിമാനമാർഗം ഹൂസ്റ്റണിലെത്തിക്കുന്ന യാത്രികരെ വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കും.
ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സുനിതയ്ക്കും ബുച്ചിനും ഒപ്പം സഹയാത്രികർക്കും ഒരുപാട് സമയമെടുക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. നിക്ക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. തുടർന്ന് അലക്സാണ്ടർ ഗോർബുനോവിനെയും, സുനിത വില്യംസിനെയും, ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിച്ചു.
Story Highlights: Sunita Williams and her team returned to Earth from the Crew Dragon spacecraft.