പ്രശസ്ത ഗായിക സുജാത തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുജാത തന്റെ ജീവിതയാത്രയിലെ വിവിധ സംഭവങ്ങൾ തുറന്നു പറഞ്ഞത്. സംഗീത ജീവിതത്തിന്റെ തുടക്കം മുതൽ വിവാഹം വരെ പ്രതിഫലം വാങ്ങാതെയാണ് പാട്ടുകൾ പാടിയതെന്ന് സുജാത വെളിപ്പെടുത്തി.
ഗാനമേളകളിൽ പാടിത്തുടങ്ങിയ കാലത്ത്, തന്നെക്കുറിച്ച് ചിലർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് ഈ തീരുമാനത്തിലേക്ക് അമ്മയെ നയിച്ചതെന്ന് സുജാത പറയുന്നു. ‘മകളെ പാടിച്ച് സമ്പാദിക്കുകയാണ്’ എന്ന ചിലരുടെ വാക്കുകൾ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. ഇതേത്തുടർന്ന് ഒരു പാട്ടിനു പോലും പ്രതിഫലം വാങ്ങരുതെന്ന് അമ്മ ദൃഢനിശ്ചയം ചെയ്തു.
രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ ഡോ. വിജയേന്ദ്രൻ മരിച്ചുപോയെന്നും പിന്നീട് അമ്മയായിരുന്നു തനിക്ക് എല്ലാമെന്നും സുജാത ഓർക്കുന്നു. അമ്മ ദേവി നന്നായി പാടുമായിരുന്നുവെങ്കിലും അന്നത്തെ കാലത്ത് ആരും പിന്തുണച്ചില്ല. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് വെറും 26 വയസ്സായിരുന്നു. പിന്നീടുള്ള ജീവിതം മുഴുവൻ തനിക്കു വേണ്ടിയായിരുന്നുവെന്ന് സുജാത വ്യക്തമാക്കി.
അമ്മയുടെ ജന്മനാട് പറവൂരായിരുന്നു. വിവാഹശേഷം സേലത്തേക്ക് താമസം മാറി. വർഷങ്ങൾക്ക് മുമ്പ് സേലത്തേക്ക് കുടിയേറിയ മലയാളി കുടുംബമായിരുന്നു അച്ഛന്റേത്. അനസ്തെറ്റിസ്റ്റ് ഡോക്ടറായിരുന്നു അച്ഛൻ. അച്ഛന്റെ വിയോഗത്തിനു ശേഷം അമ്മ എറണാകുളത്തേക്ക് തിരിച്ചുവന്നു. രവിപുരത്ത് അച്ഛൻ പണിത വീട്ടിലായിരുന്നു തുടർന്ന് താമസം.
കസിൻസായിരുന്നു സുജാതയുടെ കൂട്ട്. അനു, രവി ചേട്ടൻ, രഘു ചേട്ടൻ, രാധിക, ഉമ, മാലിനി, പത്മജ, ലക്ഷ്മി, ബാലു തുടങ്ങിയവർ അച്ഛന്റെ വീട്ടുകാരായിരുന്നു. ഇവരെല്ലാം ചെന്നൈയിലാണ് താമസിച്ചിരുന്നത്. എല്ലാ വെക്കേഷനും അച്ചാച്ചന്റെ വീട്ടിലേക്ക് പോകുമായിരുന്നു. അവിടെയും കസിൻസുണ്ടായിരുന്നു. വിനോദ്, വിദ്യ, സുനു, രാജീവ്, സുമി ചേച്ചി, ജയൻ ചേട്ടൻ തുടങ്ങിയവരും കുട്ടിക്കാലത്തെ ഓർമ്മകളിലുണ്ട്. അച്ചാച്ചന്റെ അമ്മാവനായിരുന്നു ജി. വേണുഗോപാലിന്റെ മുത്തച്ഛൻ. വേണു ചേട്ടൻ, സഹോദരി രാധിക, വല്യമ്മയുടെ മക്കളായ വിനയൻ ചേട്ടനും ലതിക ചേച്ചിയുമൊക്കെയായി കുട്ടിക്കാലം രസകരമായിരുന്നു.
വീടും അത്യാവശ്യം സമ്പാദ്യവും അച്ഛൻ അമ്മയ്ക്ക് നൽകിയിരുന്നു. അമ്മ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. ലേഡീസ് ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പെയിന്റിങ്ങുകൾ വിൽക്കുന്നതും സാരിയിൽ പെയിന്റ് ചെയ്തു കൊടുക്കുന്നതുമൊക്കെയായിരുന്നു അമ്മയുടെ വിനോദങ്ങൾ.
Story Highlights: Sujatha Mohan opens up about her life and career, revealing she didn’t take payment for singing until after her marriage due to hurtful comments about her mother.