തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം നൽകിയത്. 2010-ൽ ആരംഭിച്ച ഈ പദ്ധതി നിലവിൽ 1049 സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു. എസ്.പി.സി പദ്ധതിയുടെ എല്ലാ വശങ്ങളും പരിഷ്കരിക്കുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉചിതമായ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്കൂൾ തലത്തിൽ പരിശീലനം നൽകുന്നതിന് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എസ്.പി.സി പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി എസ്.പി.സി, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ഐ.എം.ജി, കില തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും. എസ്.പി.സി ഔട്ട്ഡോർ മാനുവൽ പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം പാഠ്യവിഷയങ്ങളിലെ മികവ് മാത്രമായി പരിമിതപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്പര്യമുള്ള കുട്ടികളെ അർഹതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം. തീരദേശ, പിന്നോക്ക മേഖലകളിലെ സ്കൂളുകൾക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്കൂളുകളിലും പരിശീലനത്തിനാവശ്യമായ അധ്യാപകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് അനുവദനീയമായ തുക എസ്.പി.സി പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്കൂൾ, ജില്ല, സംസ്ഥാന തലങ്ങളിൽ അവലോകന യോഗങ്ങൾ യഥാസമയം നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തണം. 2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സീമാറ്റ്, ഐ.എം.ജി, എസ്.പി.സി ഡയറക്ടറേറ്റ് എന്നിവയുമായി കൂടിയാലോചിച്ച് പരിശീലന കലണ്ടർ തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി.
എസ്.പി.സി ടോട്ടൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി പെയിൻ & പാലിയേറ്റീവ് കെയർ, അടിയന്തര പ്രഥമശുശ്രൂഷാ നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകാൻ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. “ശുഭയാത്ര” പരിപാടി മെച്ചപ്പെട്ട രീതിയിൽ തുടരുന്നതിന് കേരള മോട്ടോർ വെഹിക്കിൾസ് വകുപ്പിന്റെയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണം. വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ത്രിദിന റെസിഡൻഷ്യൽ പ്രകൃതി പഠന ക്യാമ്പുകൾ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പൊതുനന്മ ഫണ്ട് പ്രയോജനപ്പെടുത്തി എസ്.പി.സി പദ്ധതി എല്ലാ പൊതുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പങ്ക് വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Chief Minister Pinarayi Vijayan directed that Student Police Cadets should be effectively utilized in anti-drug activities.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ