**പത്തനംതിട്ട◾:** വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ ഇരുപതുകാരനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ യുവാവാണ് തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ കേന്ദ്രത്തിൽ വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ നടത്തിപ്പിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസെടുത്തത്. ഒരു മണിക്കൂറോളം പരീക്ഷയെഴുതിയ ശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്.
പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലുള്ള വ്യാജ ഹാൾ ടിക്കറ്റാണ് ഉപയോഗിച്ചത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകിയതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. തുടർന്ന്, പരീക്ഷാ കേന്ദ്രത്തിലെ ഒബ്സർവർ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തി വിദ്യാർത്ഥിയുടെ മാതാവ് പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരിയെ ചുമതലപ്പെടുത്തി പണം നൽകിയിരുന്നു. ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം അക്ഷയ സെന്റർ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാൾ ടിക്കറ്റ് അയച്ചുകൊടുത്തത്. കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: A 20-year-old student was booked for appearing for the NEET exam with a fake hall ticket in Pathanamthitta.