താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിൽ ഉൾപ്പെട്ട പത്താം ക്ലാസുകാരനാണ് പിടിയിലായത്. ഷഹബാസിന്റെ പിതാവ് ഇക്ബാൽ സർക്കാരിലും പോലീസിലും പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മർദ്ദനത്തിനിടെ സന്നിഹിതരായിരുന്നവരെയും വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയും കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. അക്രമം ആസൂത്രണം ചെയ്തതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ചാറ്റുകൾ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ്എസ്എൽസി പരീക്ഷ നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക. കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ പങ്ക് കണ്ടെത്താനായിട്ടില്ല. അക്രമം കുട്ടികൾ തന്നെ ആസൂത്രണം ചെയ്തതാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇതിനായി പ്രത്യേക സമൂഹമാധ്യമ അക്കൗണ്ടുകൾ രൂപീകരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: A student has been taken into custody in the Thamarassery Shahbaz murder case, bringing the total number of arrests to six.