ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും.
രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് ലഹരിമരുന്ന് നൽകാറുണ്ടെന്ന് കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താൻ മൊഴി നൽകി. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയാണ് ഇവർക്കെതിരെ മൊഴി നൽകിയത്.
ആലപ്പുഴ ലഹരി കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ ശ്രീനാഥ് ഭാസി നേരത്തെ പ്രതികരിച്ചിരുന്നു. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണെന്നും, ഇത് കെട്ടിച്ചമച്ച മൊഴിയാണെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് തസ്ലീമയുടെ താവളം.
ഏതാനും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള തസ്ലീമയ്ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്സ് റാക്കറ്റ് കേസിൽ ഒരു തവണ പിടിയിലായിട്ടുമുണ്ട്. അറസ്റ്റ് തടയാൻ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Story Highlights: Actor Sreenath Bhasi has approached the High Court seeking anticipatory bail in the hybrid cannabis case in Alappuzha.