2004 ഏപ്രിൽ 17ന് വിമാനാപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു പരാതി നൽകി. ഖമ്മം എസ്പിക്ക് നൽകിയ പരാതിയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടു. സൗന്ദര്യയുടെ മരണം അപകടമരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
സൗന്ദര്യയുടെയും സഹോദരന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന ഷംഷാബാദിലെ ജാൽപള്ളിയിലെ ആറ് ഏക്കർ ഭൂമി മോഹൻ ബാബുവിന് വിൽക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ ഭൂമി മോഹൻ ബാബുവിൽ നിന്ന് തിരിച്ചുപിടിച്ച് പൊതുജനക്ഷേമത്തിനായി ഉപയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മോഹൻ ബാബുവിനും ഇളയമകൻ മഞ്ജു മനോജിനും ഇടയിൽ വസ്തു തർക്കമുണ്ടായിരുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മഞ്ജു മനോജിന് നീതി ലഭ്യമാക്കണമെന്നും ജാൽപള്ളിയിലെ ആറേക്കർ ഗസ്റ്റ് ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ചിട്ടിമല്ലു പരാതി നൽകിയിരിക്കുന്നത്.
നടി സൗന്ദര്യയും സഹോദരൻ അമർനാഥ് ഷെട്ടിയും പൈലറ്റ് ജോയ് ഫിലിപ്പും പ്രാദേശിക ബിജെപി നേതാവ് രമേഷ് കദവും ഉൾപ്പെടെ നാലുപേർ മരിച്ച വിമാനാപകടം 2004 ഏപ്രിൽ 17നാണ് സംഭവിച്ചത്. ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേയായിരുന്നു അപകടം. സൗന്ദര്യയുടെ മരണത്തിന് 21 വർഷങ്ങൾക്ക് ശേഷമാണ് ഈ ആരോപണവുമായി ചിട്ടിമല്ലു രംഗത്തെത്തിയിരിക്കുന്നത്. സൗന്ദര്യയ്ക്കും മോഹൻ ബാബുവിനും ഇടയിൽ വസ്തു തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
Story Highlights: A complaint has been filed alleging that actress Soundarya’s death in a plane crash in 2004 was a murder, implicating Telugu actor Mohan Babu in a land dispute.