വിദ്യാർത്ഥികളുടെ വമ്പിച്ച പങ്കാളിത്തത്തോടെ SKN 40 കേരള യാത്ര ആലപ്പുഴയിലെ രണ്ടാം ദിന പര്യടനം പൂർത്തിയാക്കി. പുന്നമടക്കായലിലൂടെയുള്ള യാത്രയിൽ കൈനകരി കെ എ കാർമൽ സ്കൂളിലെ നൂറുകണക്കിന് കുട്ടികൾ യാത്രയെ സ്വീകരിക്കാനെത്തി. ലഹരി വിരുദ്ധ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. “അരുത് അക്രമം, അരുത് ലഹരി” എന്ന മുദ്രാവാക്യം വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ചെസ്സ് ടൂർണമെന്റുകളും സൈക്കിൾ റാലിയും യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളിലും കോളജുകളിലും യാത്രയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബു യാത്രയിൽ പങ്കുചേർന്നു. പിന്നിടുന്ന വഴികളിലെല്ലാം നിരവധി വിദ്യാർത്ഥികൾ യാത്രയെ സ്വീകരിക്കാനെത്തി. സ്കൂൾ വിദ്യാർത്ഥികളും ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും ലഹരി വിരുദ്ധ പോരാട്ടത്തിൽ ഒപ്പം ചേർന്നു. ചെഗുവേര ജെട്ടി, എംഎൽഎ ജെട്ടി, ഇളങ്കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലും കായൽ യാത്രയിലൂടെ സന്ദർശനം നടത്തി.
ആലപ്പുഴ മിനിർവ കോളജിൽ എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ യാത്രയെ സ്വീകരിച്ചു. തുറവൂരിൽ നടന്ന സമാപന സമ്മേളനത്തോടെ ആലപ്പുഴ ജില്ലയിലെ പര്യടനം സമാപിച്ചു. കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ എസ് ബിനു തീരദേശ മേഖലയിലെ ലഹരി വ്യാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. വൈക്കത്തുനിന്ന് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾ യാത്രയെ വരവേറ്റു. പുന്നമടക്കായലിന്റെ കാറ്റേറ്റായിരുന്നു കേരള യാത്രയുടെ തുടക്കം.
Story Highlights: The SKN 40 Kerala Yatra received a warm welcome from students in Alappuzha during its second day of the tour.