ഷിബിലയുടെ കൊലപാതക കേസിലെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് താമരശ്ശേരി പുതുപ്പാടി സ്വദേശിയായ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തു. ജനുവരി 28ന് ഷിബില ഭർത്താവ് യാസിറിനെതിരെ പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കൊല്ലപ്പെട്ട ഷിബില നൽകിയ പരാതിയിൽ നൗഷാദ് കൃത്യമായി അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. റൂറൽ എസ്പി കെ ഇ ബൈജു നേരിട്ട് സ്റ്റേഷനിലെത്തി സസ്പെൻഷൻ ഓർഡർ കൈമാറി.
ഷിബില പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ പിആർഒ ആയിരുന്നു നൗഷാദ്. ഈ കേസിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നാണ് കണ്ടെത്തൽ. കേസിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ മകൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഷിബിലയുടെ പിതാവ് അബ്ദുൽ റഹീം മാധ്യമങ്ങളോട് പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ച ഷിബിലയും യാസിറും കുടുംബവഴക്കിനെ തുടർന്ന് ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.
പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 29ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കേസ് പരിഗണിക്കും. ഷിബിലയുടെ മകളുടെ വസ്ത്രങ്ങൾ പോലും വാങ്ങി നൽകാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർത്താവ് പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ (26) ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളായ അബ്ദുൽ റഹീമിനെയും ഹസീനയെയും കുത്തിപ്പരിക്കേൽപ്പിച്ച യാസിർ കാറിൽ രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ വെച്ച് പിന്നീട് പിടികൂടി. പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
രണ്ട് കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും പൊലീസ് എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസിർ കുത്തിയത്. മൂവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഷിബിലയുടെ ജീവൻ രക്ഷിക്കാനായില്ല.
പ്രതിക്കായി അന്വേഷണ സംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണ് സംഭവത്തിന് കാരണമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Story Highlights: Grade SI suspended for negligence in handling Shibila’s complaint in Thamarassery murder case.