കൊച്ചി◾: ഷൈൻ ടോം ചാക്കോയ്ക്കെതിരെ എൻഡിപിഎസ് നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. നാല് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കിയത്. ഹോട്ടലിൽ നടന്ന ഡാൻസാഫ് പരിശോധനയ്ക്കിടെ ഇറങ്ങിയോടിയതിനെ തുടർന്നാണ് നടനെതിരെ നടപടി.
ഷൈൻ ടോം ചാക്കോയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. രാസലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാനാണ് പരിശോധന. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഷൈൻ ഇന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് ഓടിയതെന്നും പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഷൈനിന്റെ വിശദീകരണം. എന്നാൽ, നടന്റെ ഫോൺ പരിശോധിച്ച പൊലീസ്, സാധാരണ ഉപയോഗിക്കുന്ന രണ്ട് ഫോണുകൾ കൊണ്ടുവന്നിട്ടില്ലെന്ന് കണ്ടെത്തി. വാട്സാപ്പ് കോളുകൾ, സന്ദേശങ്ങൾ, യുപിഐ ഇടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം പൊലീസ് വിശദമായി ചോദിച്ചറിഞ്ഞു.
എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. നാർക്കോട്ടിക് സെൽ എസിപിയും സൗത്ത് എസിപിയും ചോദ്യം ചെയ്യൽ സംഘത്തിലുണ്ടായിരുന്നു. പരിശോധനയുടെ ഭാഗമായാണ് ചോദ്യം ചെയ്യൽ എന്നും എസിപി വ്യക്തമാക്കി.
Story Highlights: Shine Tom Chacko faces arrest and charges under the NDPS Act following a police investigation in Kochi.