നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്ത്. തിരഞ്ഞെടുപ്പിൽ ബി രാകേഷ് നേതൃത്വം നൽകുന്ന പാനൽ വിജയിച്ചതിന് പിന്നാലെയാണ് പ്രതികരണം. തന്റെ പോരാട്ടം തുടരുമെന്നും, എതിർ ശബ്ദമുണ്ടാക്കാൻ സാധിച്ചുവെന്നും അവർ വ്യക്തമാക്കി.
സംഘടനയിൽ തനിക്കെതിരെ ഒരു സംഘം വന്നാലും എതിർ ശബ്ദമായി നിലകൊള്ളുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. 300 പേരടങ്ങുന്ന സംഘടനയിൽ 110 പേർ എതിർപ്പ് പ്രകടിപ്പിച്ചു എന്നത് ചെറിയ കാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ലോബിക്കെതിരെ 110 പേർ അണിനിരന്നത് ശ്രദ്ധേയമാണ്. വിജയ് ബാബുവിന്റെ ഇന്നലത്തെ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മനോനില വ്യക്തമാണെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു.
അതേസമയം, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബി രാകേഷ് നേതൃത്വം നൽകുന്ന പാനൽ ഉജ്ജ്വല വിജയം നേടിയിരുന്നു. നിയമപോരാട്ടങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു ഈ തിരഞ്ഞെടുപ്പ്. ബി രാകേഷിനെ പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഷെർഗ സന്ദീപിനെതിരെയും സാന്ദ്ര തോമസ് വിമർശനം ഉന്നയിച്ചു. തനിക്ക് ദുരനുഭവമുണ്ടായപ്പോൾ ഷെർഗ ഇടപെട്ടില്ലെന്ന് അവർ ആരോപിച്ചു. ഷെർഗയ്ക്ക് എല്ലാവരെയും ഭയമാണെന്നും, ഇങ്ങനെയുള്ള ആളുകളാണ് തലപ്പത്ത് എത്തുന്നതെന്നും സാന്ദ്ര കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റുമാരായി സോഫിയോ പോൾ, സന്ദീപ് സേനൻ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമ്മിക്കണമെന്നുണ്ട്.
സാന്ദ്ര തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, മൂന്ന് സിനിമകൾ നിർമ്മിക്കണമെന്ന നിബന്ധനയിൽ സാന്ദ്രയുടെ നോമിനേഷൻ വരണാധികാരി തള്ളി. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
Story Highlights : Sandra Thomas reacts to the Producers Association Election result