കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായിരിക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 12 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.
ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. 24 മണിക്കൂറിൽ 64. 5 മില്ലിമീറ്ററിൽ മുതൽ 115.
5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. കേരള തീരത്ത് ജൂലൈ 22 ന് രാത്രി 11.
30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2. 4 മുതൽ 3. 3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കേണ്ടതാണ്. സമുദ്രതീരത്തെ ജനങ്ങളും സന്ദർശകരും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.