യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകി. രാഹുലിനെതിരെ ഉയർന്നുവന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക കോൺഗ്രസ് നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. കൂടാതെ ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിച്ച് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അശ്ലീല സന്ദേശ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റേതാണ് ഈ നടപടി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നാണ് വിവരം.
അതേസമയം രാജി വെക്കാൻ രാഹുലിനോട് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും.
അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ട് പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ പുനഃസംഘടനയ്ക്ക് ഒപ്പം പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾ നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്ന് ഗ്രൂപ്പിൽ ആവശ്യം ഉയർന്നു. നിയമപരമായി മുന്നോട്ട് പോകണമെന്ന് വനിതാ നേതാവ് സന്ദേശം അയച്ചു.
അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു. അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.
Story Highlights : AH Hafees submits complaint against Rahul Mankootathil to Speaker