പത്ത് വർഷങ്ങൾക്കുശേഷം ലോക്സഭയിൽ വീണ്ടും ഒരു പ്രതിപക്ഷ നേതാവിനെ കാണാൻ സാധിക്കുന്നു. രാഹുൽ ഗാന്ധിക്ക് ജൂൺ ആറ് മുതൽ മുൻകൂർ പ്രാബല്യത്തോടെ പ്രതിപക്ഷ നേതൃ പദവിക്ക് സ്പീക്കർ ഓം ബിർള അനുമതി നൽകിയിരിക്കുന്നു. ഇതോടെ രാഹുൽ ഗാന്ധിക്ക് ഭരണഘടനാപരമായ പല തീരുമാനങ്ങളിലും പങ്കാളിയാകാൻ സാധിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷണർ, കേന്ദ്ര വിജിലൻസ് കമ്മീഷൻ അംഗങ്ങൾ, സിബിഐ തുടങ്ങിയ പ്രധാനപ്പെട്ട നിയമനങ്ങൾ നടത്തുന്ന സമിതികളിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കും. 2014-ലും 2019-ലും കോൺഗ്രസിന് ലോക്സഭയിൽ പ്രതിപക്ഷ നേതൃ പദവി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ഈ പദവി ലഭിച്ചിരിക്കുന്നു.
ഇതോടെ ഇന്ത്യൻ പാർലമെൻറിൽ അദ്ദേഹത്തിന്റെ അച്ഛൻ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും വഹിച്ചിരുന്ന പദവിയാണ് രാഹുൽ ഗാന്ധിയെയും തേടിയെത്തിയിരിക്കുന്നത്. 1977-ലെ പാർലമെൻറ് നിയമം അനുസരിച്ച് കാബിനറ്റ് മന്ത്രി പദവിക്ക് തുല്യമായ സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
15 ജീവനക്കാരെ നിയമിക്കാനും ദില്ലിയിൽ ടൈപ്പ് 8 ബംഗ്ലാവിൽ താമസിക്കാനും അവസരം ലഭിക്കും. ലോക്സഭയിൽ സ്വന്തമായി ഓഫീസും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. മാസം 3.
3 ലക്ഷം രൂപ പ്രതിഫലവും Z+ സുരക്ഷയും ലഭിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, സിബിഐ ഡയറക്ടർ, എൻഫോഴ്സ്മെൻറ് ഡയറക്ടർ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്ന സമിതികളിൽ രാഹുൽ ഗാന്ധിക്ക് ഇരിപ്പിടമുണ്ടാകും. ഇത് കേന്ദ്രസർക്കാരിന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും.











