കോഴിക്കോട് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നിരിക്കുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തി. സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി ഈ വിവാദത്തിൽ ചെറിയ കണ്ണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മിനി ക്യാബിനറ്റിന്റെ തലപ്പത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണെന്നും കേസ് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. 22 ലക്ഷം രൂപ തിരിച്ച് കൊടുത്തത് പ്രമോദ് അല്ലെന്നും മറ്റാരാണ് പണം കൊടുത്തത് എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നതിൽ പലരും അതൃപ്തരാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
എന്നാൽ, തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടർച്ചയായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.