**നിലമ്പൂർ◾:** നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നും, ചരിത്രം വഞ്ചനയെ പൊറുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് വലിയ സ്വീകാര്യത ലഭിച്ചെന്നും, യുഡിഎഫ് ദയനീയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷം പേരും തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഞ്ചനയുടെ ഭാഗമായാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വഴിക്കടവ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിഗാമി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും, ബിജെപിയെ സഹായിച്ചുകൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. () ചരിത്രം ഒരു കാലത്തും വഞ്ചനയെ പൊറുക്കുകയോ മാപ്പ് കൊടുക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഉതകുന്ന സ്ഥാനാർത്ഥിയെയാണ് ആലോചിച്ചതെന്നും, അതിൻറെ ഭാഗമായാണ് എം സ്വരാജിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 ൽ സ്വീകരിച്ച അതേ നിലപാട് കൂടുതൽ കരുത്തോടെ സ്വീകരിക്കാനാണ് ഒരുങ്ങിയിട്ടുള്ളത്. സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. യുഡിഎഫിനെ ഇത് വലിയ ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ അടുത്തകാലത്തെ സംഭവം അവരുടെ നിറം വ്യക്തമാക്കുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും തള്ളിക്കളഞ്ഞതാണ്. () ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനത്തിന് പാണക്കാട് തങ്ങന്മാർ ക്ഷണിച്ചിട്ടും പങ്കെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
യുഡിഎഫിന് തൽക്കാലം നാല് വോട്ട് എങ്ങനെ കിട്ടുമെന്നാണ് ചിന്തയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഘടനവാദികളുടെ ആയാലും കടുത്ത വർഗീയവാദികളുടെ ആയാലും വോട്ട് ഇങ്ങോട്ട് പോരട്ടെ എന്നാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട്. സി എച്ച് മുഹമ്മദ് കോയ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളുടേയും യോഗത്തിലും പങ്കെടുത്തിട്ടുണ്ടാവും. എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.
നേതൃത്വം അറിയാതെയല്ല കോൺഗ്രസ് ഈ നിലപാടെടുത്തതെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഇന്നലെ ലീഗ് അത് പറയുകയും ചെയ്തുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഒരു വിഘടനവാദിയുടെയും വർഗീയവാദിയുടെയും വോട്ട് വേണ്ട. () നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. വർഗീയവാദികളുടെ വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
ഞങ്ങൾ കൂടെ കൊണ്ടുനടന്നത് കൊടും വഞ്ചകനെയാണെന്നും, പി.വി അൻവറിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അദ്ദേഹം കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജമാഅത്തെ സ്വഭാവത്തിൽ ഇന്ന് എന്ത് മാറ്റമാണ് വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Story Highlights: നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നും, ചരിത്രം വഞ്ചനയെ പൊറുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.